കലിഫോർണിയ: കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 43 വർഷം അമേരിക്കയിൽ ജയിൽവാസം അനുഭവിച്ച ഇന്ത്യൻ വംശജൻ സുബ്രഹ്മണ്യം "സുബു വേദത്തിന്' (64) ആശ്വാസവിധി. സുബ്രഹ്മണ്യത്തെ നാടുകടത്തേണ്ടതില്ലെന്നും യുഎസിൽ തന്നെ അദ്ദേഹത്തിനു തുടരാമെന്നും ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിട്ടു.
1983-ൽ തെളിവുകൾ മറച്ചുവച്ചാണ് സുബ്രഹ്മണ്യത്തെ ശിക്ഷിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹത്തിനെതിരേ ചുമത്തിയ കൊലപാതകക്കുറ്റം കോടതി റദ്ദാക്കിയിരുന്നു.
കൊലപാതകക്കേസിൽ മോചിതനായെങ്കിലും 1983ലെ ലഹരിമരുന്ന് കേസ് മുൻനിർത്തിയാണ് ഇമിഗ്രേഷൻ വിഭാഗം അദ്ദേഹത്തെ നാടുകടത്താൻ ശ്രമിച്ചത്.
ജയിലിൽ കഴിഞ്ഞ കാലയളവിൽ സുബ്രഹ്മണ്യം നടത്തിയ സാമൂഹിക സേവനങ്ങളും ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളും കണക്കിലെടുത്താണ് ജഡ്ജി അനുകൂല വിധി പുറപ്പെടുവിച്ചത്.
യുവാവായിരുന്നപ്പോൾ ചെയ്ത തെറ്റുകൾക്ക് 43 വർഷത്തെ ജയിൽവാസം വലിയ വിലയാണെന്ന് കോടതി നിരീക്ഷിച്ചു.